ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും സ്കൂൾ അധികൃതരും അധ്യാപകരും ഇതിന് സഹകരിക്കണം
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികളുടെ മക്കൾ സ്കൂളിൽ പോകുന്നുണ്ടോ എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചിലർ സ്കൂളിൽ പോകാതെ തെരുവിൽ അലയുന്നു. ഇത് കേരളത്തിന് ഭാവിയിൽ ദോഷമാകുമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.
അതിന് പ്രത്യേക രജിസ്റ്റർ തയാറാക്കണം. ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും സ്കൂൾ അധികൃതരും അധ്യാപകരും ഇതിന് സഹകരിക്കണം. വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ ഒൻപത് വർഷം കേരളം സാക്ഷ്യം വഹിച്ചത്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന ചൊല്ല് അന്വർത്ഥമായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ നടപടിയെയും മുഖ്യമന്ത്രി പിന്തുണച്ചു. കേന്ദ്രസർക്കാരും വിവിധ സേനകളും തീവ്രവാദത്തിനെതിരായി സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ. പഹൽഗാം കൂട്ടക്കൊലയ്ക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കണം. ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും നയതന്ത്രപരമായ ഇടപെടലുകൾ കൂടി കേന്ദ്രം നടത്തണമെന്നും പിണറായി പറഞ്ഞു.