തങ്ങൾ ആത്മഹത്യ ചെയ്താൽ ഉത്തരവാദി ഐ.സി. ബാലകൃഷ്ണൻ എംഎൽഎയാണ്
വഴിയരികിൽ കാത്ത് നിന്നിട്ടും പ്രിയങ്ക ഗാന്ധിയെ കാണാനാകാതെ വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബം. കാണാൻ പോലും പ്രിയങ്ക കൂട്ടാക്കിയില്ല. കാണുമെന്നു പി.എ. വന്നു അറിയിച്ചെങ്കിലും കണ്ടില്ല. കട ബാധ്യത രണ്ടര കോടിക്ക് മുകളിലായി. പ്രിയങ്കയുടെ അടുത്തേക്ക് എത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. ആകെ 10 ലക്ഷം രൂപയാണ് നൽകിയത്. കോടതിയിൽ നിന്ന് നോട്ടീസ് വന്നു തുടങ്ങി. തങ്ങളുടെ മുമ്പിൽ മരണം മാത്രമാണ് വഴി. തങ്ങൾ ആത്മഹത്യ ചെയ്താൽ ഉത്തരവാദി ഐ.സി. ബാലകൃഷ്ണൻ എംഎൽഎയാണ്. അവഗണന തുടർന്നാൽ കൂടുതൽ കാര്യങ്ങൾ തുറന്ന് പറയുമെന്നും മകൻ വിജേഷും മരുമകൾ പദ്മജയും ന്യൂസ് മലയാളത്തോട് പറഞ്ഞു. കടബാധ്യത തീർക്കാത്തതോടെ ആണ് മകൻ വീണ്ടും പരാതിയുമായി എത്തിയതെന്നും ഇരുവരും പറഞ്ഞു.
വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് നിഗമനം.
മരണത്തിൽ വയനാട് ജില്ലാ സെഷൻസ് കോടതി കോണ്‍ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്. വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നു പേർക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്. എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. ഫോൺ രേഖകൾ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനു ശേഷം നേതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു.
വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് എൻ.എം. വിജയൻ്റെ ആത്മഹത്യക്കുറിപ്പിലൂടെ പുറത്തുവന്നത്. ഐ.സി. ബാലകൃഷ്ണൻ്റെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നൽകി. രണ്ട് ലക്ഷം രൂപ തിരികെ നൽകി, ബാക്കി അഞ്ച് ലക്ഷം രൂപ തൻ്റെ ബാധ്യതയായി. എൻ.ഡി. അപ്പച്ചൻ വാങ്ങിയ പത്ത് ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു. അത് കോടതിയിൽ കേസായി. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വിഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്ന് വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിൻ്റെ ബാധ്യതയായി. അർബൻ ബാങ്കിലെ മകൻ്റെ താൽക്കാലിക ജോലി ഐ.സി. ബാലകൃഷ്ണൻ ഇടപെട്ട് കളഞ്ഞുവെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.