അന്ന് മർദനമേറ്റവരേയും ജയിലിൽ അടക്കപ്പെട്ടവരേയും ആദരിക്കും. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സംരക്ഷണ ദിനമായി മാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
ജൂൺ 25 അടിയന്തരാവസ്ഥയുടെ 50 -ാം വാർഷികം അടിയന്തരാവസ്ഥാ വിരുദ്ധദിനമായി സിപിഐഎം ആചരിക്കും. എല്ലാ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്ന് മർദനമേറ്റവരേയും ജയിലിൽ അടക്കപ്പെട്ടവരേയും ആദരിക്കും. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സംരക്ഷണ ദിനമായി മാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ സമഗ്ര വികസനത്തിന് വിഴിഞ്ഞം തുറമുഖം സഹായകമാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണി സർക്കാരിൻ്റെ സാമ്പത്തിക പിന്തുണയാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയത്. അദാനിക്ക് ഇടപെടാൻ അവസരമൊരുക്കിയത് യുഡിഎഫ് സർക്കാരാണ്. കേന്ദ്രം സഹായം തന്നില്ലെന്നും ആകെ അനുവദിച്ചത് വായ്പയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ ഇന്നത്തെ നിലയിലെത്തിച്ചത് എൽഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ സുതാര്യമായ നടപടികൾ യുഡിഎഫ് വന്നപ്പോൾ അട്ടിമറിച്ചു. 99 ശതമാനം ലാഭവും അദാനിക്ക് ലഭിക്കുന്നതാണ് യുഡിഎഫ് ഉണ്ടാക്കിയ കരാർ. യുഡിഎഫ് പങ്കാളിത്തം ഉണ്ടായത് പദ്ധതിയെ തകർക്കാൻ. വിഴിഞ്ഞത്തിന്റെ തന്ത ആരാണെന്ന് നാൾവഴികൾ വിശദീകരിച്ചപ്പോൾ മനസിലായി കാണുമല്ലോയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വേദിയിൽ പ്രധാനമന്ത്രി പറഞ്ഞതും മുഖ്യമന്ത്രി പറഞ്ഞതും രാഷ്ട്രീയമാണ് പക്ഷെ കക്ഷിരാഷ്ട്രീയം പ്രധാനമന്ത്രി പറയരുതായിരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കെ. മുരളീധരൻ്റെ പരാമർശത്തിൽ അവരുടെ തമ്മിലടിയെ മാറ്റി നിർത്താനുള്ള ബോധപൂർവ്വ നീക്കമാണിത്. ആക്ഷേപത്തിന് മറുപടി പറയേണ്ട കാര്യമില്ല. മുരളീധരൻ പറഞ്ഞത് തോന്നിവാസമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം കമ്മീഷനിങ്ങിൽ രാജീവ് ചന്ദ്രശേഖറിൻ്റെ ഇരിപ്പിട വിവാദത്തിൽ ഉദ്ഘാടനത്തിന് നേരത്തെ വന്ന് സ്വയം പരിഹാസൻ ആവുകയാണ് രാജീവ് ചന്ദ്രശേഖർ ചെയ്തത്. ലിസ്റ്റ് നൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിൽ നടക്കുന്നത് വലിയ പൊട്ടിത്തെറിയെന്നും പ്രസിഡൻ്റ് മാറിയാലും ഇല്ലെങ്കിലും ഞങ്ങൾക്ക് പ്രശ്നമല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സുധാകരനെ മാറ്റിയാലും ഇല്ലെങ്കിലും കോൺഗ്രസിൽ പ്രശ്നമാകും. അവരിപ്പോൾ വലിയ ശക്തിപ്പെട്ടല്ലേ ഉള്ളതെന്ന് എം.വി ഗോവിന്ദൻ പരിഹസിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പുകയിൽ തുടർച്ചയായി അപകടം ഉണ്ടാക്കുന്നത് നാണക്കേടല്ലേയെന്ന ചോദ്യത്തിന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. അപകടം സംഭവിക്കുന്നതിൽ എന്ത് നാണക്കേടാണ്, കുഴപ്പം പരിഹരിക്കൽ അല്ലാതെ വേറെന്ത് ചെയ്യും. പണ്ടത്തെ പോലും വിളക്കും മണ്ണെണ്ണയും എടുത്ത് നടക്കാൻ പറ്റുമോയെന്നും അദ്ദേഹം പറഞ്ഞു.
പേ വിഷബാധയുടെ വാക്സിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നു. കേന്ദ്ര സർക്കാറിന്റെ എല്ലാ പരിശോധനയും കഴിഞ്ഞാണ് വാക്സിൻ വിതരണം ചെയ്യുന്നത്. നായ്ക്കളെ കൊല്ലാൻ കഴിയില്ലല്ലോ, വന്ധ്യംകരണം മാത്രമാണ് ചെയ്യാൻ കഴിയുക, അതിലും ഒരുപാട് പരിമിതികൾ ഉണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.