ബോധപൂര്‍വം ആക്രമണം നടത്തിയിട്ടില്ലെന്ന് ബെയിലിന്‍ ദാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. അതേസമയം പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ അഡ്വ. ശ്യാമിലി നേരത്തെ വ്യക്തമാക്കിയിരുന്നു.
വഞ്ചിയൂരിൽ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി അഡ്വക്കറ്റ് ബെയ്‌ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം തുമ്പ പരിധിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് സ്റ്റേഷൻ കടവ് ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതിക്കായി ഷാഡോ പൊലീസ് രണ്ടു വിഭാഗമായി തിരിഞ്ഞ് തെരച്ചിൽ നടത്തിയിരുന്നു. ബെയ്‌ലിൻ ദാസിനെ വഞ്ചിയൂർ സ്റ്റേഷനിലേക്കാണ് കൊണ്ടുവരിക.
ബന്ധുവിൻ്റെ വാഹനത്തിലാണ് ബെയ്‌ലിൻ ദാസ് സഞ്ചരിച്ചത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വാഹനം കുറുകെയിട്ടാണ് പിടികൂടിയത്. ഡിസിപി നകുൽ ദേശ്മുഖ് പ്രതിയെ ചോദ്യം ചെയ്യും. എല്ലാം കോടതിയിൽ പറയാമെന്നാണ് പിടിയിലായ ശേഷം ബെയ്‌ലിൻ ദാസ് പ്രതികരിച്ചത്. പ്രതിയെ പിടികൂടിയിതിൽ കേരള പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി അറിയിച്ച് പരാതിക്കാരി ശ്യാമിലി ജസ്റ്റിന്‍ പ്രതികരിച്ചു.
സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അഡ്വ. ബെയ്‌ലിന്‍ ദാസ്. തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ബോധപൂര്‍വം ആക്രമണം നടത്തിയിട്ടില്ലെന്ന് ബെയിലിന്‍ ദാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. അതേസമയം പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ അഡ്വ. ശ്യാമിലി നേരത്തെ വ്യക്തമാക്കിയിരുന്നു.
അഭിഭാഷകയെ മർദിച്ച കേസിൽ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടിയെടുത്തിരുന്നു. കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. കേരള ബാർ കൗൺസിൽ അടിയന്തര യോഗം ചേർന്നാണ് നടപടി. ഇത് വ്യക്തമാക്കി അഭിഭാഷകന് കഴിഞ്ഞ ദിവസം തന്നെ നോട്ടീസ് അയച്ചിരുന്നു.
അച്ചടക്ക നടപടി പൂർത്തിയാകുന്നത് വരെയാണ് വിലക്കേർപ്പെടുത്തിയത്. കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ സ്ഥിരം വിലക്കെന്ന് ബാർ കൗൺസിൽ അറിയിച്ചു. രണ്ടംഗ കമ്മറ്റിയുടെ റിപ്പോർട്ട്,ശ്യാമിലിയുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓഫീസിലെ തർക്കത്തെ തുടർന്നാണ് പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മർദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയർ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് മർദിച്ചത്. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ/ തടഞ്ഞുവയ്ക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ബെയിലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, തിരുവനന്തപുരം ബാർ അസോസിയേഷന്‍ ബെയിലിനെ സസ്‌പെൻഡ് ചെയ്തു.
കേസിൽ നിയമമന്ത്രി പി. രാജീവ് ഇടപെട്ടു. വളരെ ഗൗരവകരമായ സംഭവമാണ് നമ്മുടെ നാട്ടിൽ നടന്നത്. ഒരു സീനിയർ അഭിഭാഷകൻ തൻ്റെ ജൂനിയറോട് ഇത്തരത്തിൽ പെരുമാറുക എന്നത് കേരളത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു.