എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനും എതിരാണെന്നും, സമാധാനവും സ്ഥിരതയും കണക്കിലെടുത്ത് ഇരുരാജ്യങ്ങളും സംയമനത്തോടെ പെരുമാറണമെന്നും ചൈന പറഞ്ഞു
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ചൈന. സംഘർഷം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനും എതിരാണെന്നും, സമാധാനവും സ്ഥിരതയും കണക്കിലെടുത്ത് ഇരുരാജ്യങ്ങളും സംയമനത്തോടെ പെരുമാറണമെന്നും ചൈന പറഞ്ഞു
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സംഘർഷം ഒഴിവാക്കാണമെന്നാണ് ചൈന മുന്നോട്ട് വെക്കുന്ന നിർദേശം. "ഇന്ത്യയും പാകിസ്ഥാനും എന്നും അയൽക്കാർ തന്നെയിരിക്കും. അവർ രണ്ടുപേരും ചൈനയുടെയും അയൽക്കാരാണ്. എല്ലാതരം ഭീകരതയെയും ചൈന എതിർക്കുന്നു. സമാധാനത്തിനും സ്ഥിരതയ്ക്കുമായി പ്രവർത്തിക്കാനും, യുഎൻ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും, ശാന്തത പാലിക്കാനും, സംയമനം പാലിക്കാനും, സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ ഇരു കക്ഷികളോടും അഭ്യർത്ഥിക്കുന്നു," ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സമാധാനം ഉറപ്പാക്കാൻ ലോകരാജ്യങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും ചൈന വ്യക്തമാക്കി.
ALSO READ: ഐഎംഎഫിൻ്റെ നിർണായക യോഗം ഇന്ന്; പാകിസ്ഥാനുള്ള വായ്പകൾ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ
അതേസമയം ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാൻ ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം. ബ്രസീൽ പൗരന്മാർ കശ്മീരിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. ഇന്ത്യ-പാക് സംഘർഷാവസ്ഥ സംബന്ധിച്ച് ബ്രസീൽ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ , എല്ലാ ഭീകരപ്രവർത്തനങ്ങളെയും അപലപിക്കുന്നതായി രാജ്യം ആവർത്തിച്ചു.
ഇന്ത്യയിലും പാകിസ്ഥാനിലുമായി കഴിയുന്ന ബ്രസീലിയൻ പൗരന്മാർക്കായി കോൺസുലാർ അടിയന്തര ഹോട്ട്‌ലൈൻ നമ്പറുകൾ പങ്കുവെച്ചിട്ടുണ്ട്. പ്രദേശത്തെ ബ്രസീലിയൻ പൗരന്മാരുടെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാശ്മീരിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ബ്രസീൽ പൗരന്മാരോട് നിർദേശിച്ചു.