കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം
കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ചോർച്ചയിൽ പാലക്കുന്ന് ഗ്രീന്‍വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിൻ്റെ അഫിലിയേഷൻ റദ്ദാക്കും. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം. ചോദ്യം ചോർത്തി നൽകിയ അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്നും വിലക്കിയിട്ടുണ്ട്. ഗ്രീൻവുഡ്സ് കോളേജ് പ്രിൻസിപ്പാൾ പി. അജീഷിനെ അഞ്ച് വർഷത്തേക്കാണ് വിലക്കിയത്. കോളേജിന് ഒന്നര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ചോദ്യ പേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്താനും കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
അതേസമയം, കേസിൽ പ്രിൻസിപ്പാൾ പി. അജീഷിൻ്റെ മുൻകൂർ ജാമ്യ ഹർജി കാസർഗോഡ് ജില്ല അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ചോദ്യ പേപ്പർ ചോർച്ചയിൽ കണ്ണൂർ സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിലാണ് അജീഷിനെ പ്രതി ചേർത്തത്. ഇ-മെയില്‍ വഴി അയച്ച പരീക്ഷ പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്ക്ക് മുന്‍പ് പരസ്യപ്പെടുത്തിയെന്നും, സര്‍വകലാശാലയെ വഞ്ചിച്ചെന്നുമാണ് അജീഷിനെതിരായ എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തിൽ അജീഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ALSO READ: സംവിധായകർ പ്രതിയായ ലഹരിക്കേസ്: ഫ്ലാറ്റ് ഉടമ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു
ഏപ്രിൽ 18നാണ് പാലക്കുന്ന് ഗ്രീന്‍വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും ആറാം സെമസ്റ്റര്‍ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. സര്‍വകലാശാലയുടെ എക്‌സാം സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിയുടെ പക്കല്‍ ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതിയ പേപ്പര്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് അധ്യാപിക ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ വിവരം വെളിപ്പെടുത്തിയത്. മെയില്‍ വഴി അയച്ച് നല്‍കിയ ചോദ്യപേപ്പര്‍ അധ്യാപിക ചോര്‍ത്തുകയും, പരീക്ഷക്ക് രണ്ടര മണിക്കൂര്‍ മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തതായാണ് കണ്ടെത്തല്‍.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷ നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ നിരീക്ഷണം കര്‍ശനമാക്കാനും എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷകരെ നിയോഗിക്കാനുമാണ് സര്‍വകലാശാലയുടെ തീരുമാനം. ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് മുതല്‍ പരീക്ഷ അടക്കം നിരീക്ഷകരുടെ സാന്നിധ്യത്തിലാകും ഇനിമുതല്‍ നടക്കുകയെന്നും സര്‍വകലാശാല അറിയിച്ചിരുന്നു.