ആൾക്കൂട്ടക്കൊലപാതകം ആണെന്ന് അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും, ചികിത്സ വൈകിയത് പൊലീസിന്റെ വീഴ്ചയെന്നുമാണ് കണ്ടെത്തൽ.
മംഗളൂരു ആൾക്കൂട്ട കൊലപാതകക്കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയതായി കണ്ടെത്തൽ. ആൾക്കൂട്ടക്കൊലപാതകം ആണെന്ന് അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും, ചികിത്സ വൈകിയത് പൊലീസിന്റെ വീഴ്ചയെന്നുമാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് 25 പേർ നടത്തിയ മർദനത്തിൽ കൊല്ലപ്പെട്ടത്.
സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര പി, കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഷ്‌റഫിന്റെ ദേഹത്തെ മുറിവുകളെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരം നൽകിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മംഗളൂരു നഗരത്തിൽ നിന്ന് 10 കിലോമീറ്റർ മാറിയുള്ള കുടുപ്പുവിലെ ക്ഷേത്ര മൈതാനത്തായിരുന്നു അതിക്രൂരമായ ആൾക്കൂട്ട മർദനമുണ്ടായത്. ആക്രമണത്തിന് ശേഷം 2 മണിക്കൂറോളം അഷ്‌റഫ് ജീവനായി മല്ലിട്ടു. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന അഷ്‌റഫ് കളി നടന്നുകൊണ്ടിരിക്കെ മൈതാനത്തേക്ക് എത്തുകയായിരുന്നു. ഇതിനിടെ പ്രദേശവാസിയായ ഓട്ടോറിക്ഷ ഡ്രൈവർ സച്ചിനും അഷ്‌റഫും തമ്മിൽ വാക്കേറ്റമുണ്ടായെന്നും പിന്നാലെ സച്ചിന്റെ നേതൃത്വത്തിൽ 25 ഓളം പേർ ചേർന്ന് മർദിച്ചെന്നും സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
കൃത്യമായ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് അഷ്‌റഫിന്റെ മരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും പൊതിരെ തല്ലിയ ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രൂര മർദനത്തിന് ശേഷം 25 പേരടങ്ങുന്ന സംഘം അഷ്റഫിനെ റോഡിലുപേക്ഷിച്ച് പോവുകയായിരുന്നു. ആന്തരിക രക്ത ശ്രാവമാണ് മരണ കാരണം.
അക്രമത്തിൽ പങ്കെടുത്ത 15 പേരെ ഞായറാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി മറ്റ് അഞ്ച് പേരും അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത് മലയാളിയാണെന്ന് വ്യക്തമാകുന്നത്. വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് മരിച്ചതെന്ന സംശയം ബലപ്പെട്ടതോടെ കർണാടക പൊലീസിന്റെ സഹായത്തോടെ സഹോദരൻ ജബ്ബാറിനെ മംഗളുരൂവിലേക്ക് വിളിപ്പിച്ചു. മരിച്ചത് അഷ്‌റഫ് തന്നെയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ച ഉടൻ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തുടർന്ന് മലപ്പുറം പറപ്പൂരിലെ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.