ദുരന്ത കാലത്ത് മുഴുവൻ സമൂഹവും ഒരുമിച്ച് അവർക്ക് പിന്തുണ നൽകിയതാണ്, ഇനിയും അവരോടൊപ്പം ഉണ്ടാകേണ്ടത് ഭരണകൂടമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്
വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായം നിലച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രിയങ്ക ഗാന്ധി എംപി. ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കണമെന്നും ദിവസവേതനവും മാസവാടകയും മുടങ്ങിയത് പ്രതിഷേധത്തിനിടയാക്കിയെന്നും പ്രിയങ്ക ഗാന്ധിയുടെ കത്തിൽ പറയുന്നു. പുനരധിവസിപ്പിക്കുന്നവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടുപോവുകയാണ്. സഹായം നിലച്ചതിന്റെ കാരണം അന്വേഷിക്കണം. ദുരന്ത കാലത്ത് മുഴുവൻ സമൂഹവും ഒരുമിച്ച് അവർക്ക് പിന്തുണ നൽകിയതാണ്, ഇനിയും അവരോടൊപ്പം ഉണ്ടാകേണ്ടത് ഭരണകൂടമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിനു ശേഷം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരവധി ഇടക്കാല നടപടികൾ നടപ്പിലാക്കുന്നത് വൈകുന്നു. ഈ ദുരന്തത്തിന്റെ ഇരകൾ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്, ഇപ്പോഴും അവരുടെ ജീവിതം പുനർനിർമിക്കാൻ പാടുപെടുകയാണ്. അവരിൽ പലരും ഇപ്പോൾ ദൈനംദിന ഉപജീവനത്തിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തെ മാത്രമാണ് ആശ്രയിക്കുന്നത്. അതിനാൽ നഷ്ടപരിഹാര നടപടികൾ നടപ്പിലാക്കുന്നതിലെ, പ്രത്യേകിച്ച് പ്രതിമാസ സാമ്പത്തിക സഹായ വിതരണത്തിലെ വീഴ്ചകൾ അവരെ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാക്കുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചത്.