വിളിച്ചെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ക്ഷണമെന്നാണ് കോൺഗ്രസ് വിലയിരുത്തല്‍. ഈ വിഷയത്തിൽ തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും പ്രതിപക്ഷ നേതാവ്പറഞ്ഞു
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനം ഉയർന്നതിന് പിന്നാലെ സർക്കാർ ക്ഷണക്കത്ത് അയച്ചത് അനുചിതമെന്ന് വിലയിരുത്തിയാണ് തീരുമാനം. എന്നാൽ പദ്ധതിപ്രദേശത്തെ എംപി ശശി തരൂരും, എം വിൻസെൻ്റ് എംഎൽഎയും പങ്കെടുക്കും. വിഴിഞ്ഞം കമ്മീഷനിംഗ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയുടെ ഭാഗമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തുറമുഖ മന്ത്രി.
മെയ് രണ്ടിന് സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നില്ല. സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ പ്രതിപക്ഷ നേതാവ് ബഹിഷ്കരിച്ചതിനാൽ ക്ഷണിച്ചില്ല എന്നായിരുന്നു തുറമുഖ മന്ത്രിയുടെ വിശദീകരണം. എന്നാൽ സർക്കാർ നടപടിയെ വിമർശിച്ച് യുഡിഎഫ് നേതാക്കൾ ഒരുമിച്ച് രംഗത്തെത്തി.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിഴിഞ്ഞം സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമാണോ എന്നാണ് നേതാക്കൾ ഉയർത്തിയ ചോദ്യം. വ്യാപക വിമർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന് സർക്കാർ ക്ഷണക്കത്ത് അയച്ചു. എന്നാൽ വി ഡി സതീശൻ പങ്കെടുക്കില്ല.
രാഷ്ട്രീയമായി വിവാദമായപ്പോൾ അത് മറച്ചു വയ്ക്കാനായാണ് അവ്യക്തമായ ക്ഷണം നടത്തിയത്. വിളിച്ചെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ക്ഷണമെന്നാണ് കോൺഗ്രസ് വിലയിരുത്തല്‍. ഈ വിഷയത്തിൽ തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും പ്രതിപക്ഷ നേതാവ്പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തത് വാർത്തയായതോടെ ഇന്നലെയാണ് സർക്കാർ ക്ഷണക്കത്ത് അയച്ചത്.
പ്രതിപക്ഷ നേതാവ് വിമർശനങ്ങൾക്കിടയിലും സർക്കാരിന്റെ വാർഷികാഘോഷ പരിപാടി തന്നെയാണ് വിഴിഞ്ഞമെന്നാണ് തുറമുഖ മന്ത്രിയുടെ നിലപാട്. ബൈറ്റ് വി എൻ വാസവൻ തുറമുഖ മന്ത്രി പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഉൾപ്പെടുത്തിയതിലും വിമർശനം ഉയർന്നിരുന്നു. മുൻ കേന്ദ്രമന്ത്രി എന്നനിലയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തി എന്നാണ് വിമർശനങ്ങൾക്കുള്ള മന്ത്രിയുടെ മറുപടി.
അതേസമയം ഉദ്ഘാടന ദിവസമായ മെയ് രണ്ടിന് കോൺഗ്രസ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരമർപ്പിക്കും. പദ്ധതി പൂർത്തിയാക്കിയത് ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളാണ് പരിപാടി സംഘടിപ്പിക്കുക.