ബത്തേരിയിലെ സഹകരണ ബാങ്കുകളിൽ നിയമനം നൽകാമെന്നേറ്റ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു പരാതി
ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യക്കിടയാക്കിയ സഹകരണ ബാങ്കുകളിലെ നിയമനക്കോഴ കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കൈമാറി. ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുത്ത് തുടർനടപടി സ്വീകരിക്കണമെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വിജിലൻസ് അന്വേഷത്തിന് ഉത്തരവിട്ടാൽ എം എൽ എക്കും കോൺഗ്രസിനും തിരിച്ചടിയാകും.
ALSO READ: ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി
മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് റിപ്പോർട്ട് കൈമാറിയത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിൽ നിയമനം നൽകാമെന്നേറ്റ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു പരാതി. വയനാട് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനക്കോഴയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് റിപ്പോർട്ട് ചെയ്തത്. നിയമന കോഴയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ എം എൽ എക്കെതിരെ കേസെടുക്കാൻ കഴിയുമോ എന്ന കാര്യവും വിജിലൻസ് പരിശോധിച്ചിരുന്നു. ഇതിൽ എം എൽ എക്കെതിരെ തെളിവുകൾ ലഭിച്ചതോടെയാണ് കേസെടുക്കാമെന്ന് റിപ്പോർട്ട് നൽകിയത്.
അന്വേഷണത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും പണം നൽകിയ ഉദ്യോഗാർഥികളുടെയുമടക്കം മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടാൽ ഐ സി ബാലകൃഷ്ണൻ എം എൽ എക്കും കോൺഗ്രസിനും തിരിച്ചടിയാകും. നേരത്തെ ഡി സി സി മുൻ ട്രഷറർ എൻ എം വിജയന്റെ കുടുംബവും ഐ സി ബാലകൃഷ്ണൻ എം എൽ എക്കെതിരെ രംഗത്തെത്തിയിരുന്നു.