കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ പൊലീസ് സുരക്ഷ കൂട്ടാനാണ് തീരുമാനം
ഇന്ത്യ- പാകിസ്ഥാൻ സംഘർഷാവസ്ഥ മുറുകുന്നതിനിടെ സംസ്ഥാനത്തെ അണക്കെട്ടുകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി. വൈദ്യുത ഉത്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെത്തുടന്നാണ് നടപടി. ഇവിടങ്ങളിൽ കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ പൊലീസ് സുരക്ഷ കൂട്ടാനാണ് തീരുമാനം.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മെയ് 7ന് സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്താനിരിക്കെയാണ് ഡാമുകളുടെ സുരക്ഷ വർധിപ്പിച്ചത്. ഇന്നുമുതൽ ഡാമുകളിൽ പൊലീസ് വിന്യാസം കൂട്ടിയിട്ടുണ്ട്. കെഎസ്ഇബിയുടെ സ്റ്റേഷനുകൾ, പവർജനറേഷൻ സ്റ്റേഷനുകൾ തുടങ്ങിയിടങ്ങളിലും സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്.
ALSO READ: പ്രകോപനം തുടർന്ന് പാകിസ്ഥാൻ; തുടർച്ചയായ പന്ത്രണ്ടാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ചു
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുക, ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കുന്നതിനായി സിവിലിയന്മാർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുക തുടങ്ങി മറ്റു നിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.