ഏക പ്രതിയായ കേഡല്‍ ജിന്‍സൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
കേരളക്കരയെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ വിധി മെയ് 8ലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. ഏക പ്രതിയായ കേഡല്‍ ജിന്‍സൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ഏപ്രിലിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ വർഷമാണ് വിചാരണ നടപടികൾ ആരംഭിച്ചത്.
2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
ALSO READ: നന്ദൻകോട് കൂട്ടക്കൊലപാതകം: അരുംകൊലക്ക് കോടതി കാത്ത് വെച്ചിരിക്കുന്ന ശിക്ഷയെന്താകും?
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ, രാജ-ജീന്‍ ദമ്പതികളുടെ മകനായ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. കേസിലാകെ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.