ബിജെപി കളിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് പറഞ്ഞ ശശിതരൂർ, പോസ്റ്റ് പിൻവലിക്കണമെന്നും മറുപടി പോസ്റ്റിൽ ആവശ്യപ്പെട്ടു
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് ബിജെപി പങ്കുവെച്ച എക്സ് പോസ്റ്റ് പിൻവലിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. 2005, 2006 കാലഘട്ടത്തിൽ യുപിഎ സർക്കാർ പാകിസ്ഥാനുമായി ചർച്ച നടത്തിയതിനെ പരിഹസിച്ചാണ് ബിജെപിയുടെ എക്സ് പോസ്റ്റ്. ബിജെപി കളിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് പറഞ്ഞ ശശിതരൂർ, പോസ്റ്റ് പിൻവലിക്കണമെന്നും മറുപടി പോസ്റ്റിൽ ആവശ്യപ്പെട്ടു.
രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണെന്ന് ഇതെന്നും, ഈ സമയത്ത് രാഷ്ട്രീയ വിഭജനം സൃഷ്ടിക്കുന്ന കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്നുമാണ് ശശി തരൂരിൻ്റെ പ്രസ്താവന. "2016-ൽ പത്താൻകോട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പങ്കെടുക്കാൻ ഇന്ത്യ പാകിസ്ഥാനെ ക്ഷണിച്ചിരുന്നു. പിന്നാലെയാണ് ഭൂതകാല സമീപനങ്ങളുടെ നിരർത്ഥകത നമ്മുടെ സർക്കാർ മനസിലാക്കിയത്. അതിനുശേഷം ശ്രദ്ധാപൂർവ്വം വിലയിരുത്തി പക്വതയോടെ മാത്രമായിരുന്നു അവർ സൈനിക നടപടിയുടെ പാതയിലേക്ക് നീങ്ങിയത്. ഇപ്പോൾ ബിജെപി പങ്കുവെച്ചിരിക്കുന്ന പരസ്യം ഉചിതമോ പക്വതയുള്ളതോ അല്ല. ദയവ് ചെയ്ത് ഇത് പിൻവലിക്കണം," ശശി തരൂർ പോസ്റ്റിൽ കുറിച്ചു.
"ശത്രുക്കളോടുള്ള സന്ദേശം ഉച്ചത്തിലുള്ളതും വ്യക്തവുമാണ്, ഞങ്ങളോട് കളിക്കരുത്"- ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു ബിജെപിയുടെ എക്സ് പോസ്റ്റ്. യുപിഎ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വത്തിൽ നിന്ന് വ്യത്യസ്തമായി, വ്യർഥമായ സമാധാന ചർച്ചകൾ നടത്താൻ പുതിയ ഇന്ത്യക്ക് ക്ഷമയില്ലെന്നും ബിജെപി വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. പോസ്റ്റിനൊപ്പമുള്ള വീഡിയോയിൽ യുപിഎ ഭരണകാലത്ത് നടന്ന ഡൽഹി ബോംബാക്രമണം, മുംബൈ ട്രെയിൻ ആക്രമണം, താജ് ഹോട്ടൽ ആക്രമണം എന്നിവയെക്കുറിച്ച് കാണാം. ഇതിനൊപ്പം മൻമോഹൻ സിങ് പാകിസ്ഥാനുമായി നടത്തിയ സമാധാന ചർച്ചകളെ പരിഹസിക്കുന്നുമുണ്ട് ബിജെപി. മോദി വന്നതിന് പിന്നാലെ ചർച്ചകൾ അവസാനിച്ചെന്നും, ഇനി ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യവുമായി സമാധാനത്തിന് തയ്യാറല്ലെന്നുമാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്
അതേസമയം ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറായെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. യുഎസിന്റെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു സമ്മതിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യം അറിയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും രണ്ട് രാജ്യങ്ങൾക്കും അഭിനന്ദനങ്ങളെന്നും യുഎസ് പ്രസിഡൻ്റ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
"അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും സാമർത്ഥ്യം ഉപയോഗിച്ചതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!," ട്രംപ് കുറിച്ചു.