മരിച്ച ജിസ്മോളുടെ കുടുംബത്തിന്റെ പരാതിയിൽ ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്
കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ് ഭർത്താവും ഭർതൃ പിതാവും റിമാൻഡിൽ. ഏറ്റുമാനൂർ കോടതിയാണ് നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് ജോസഫ് എന്നിവരെ റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മരിച്ച ജിസ്മോളുടെ കുടുംബത്തിന്റെ പരാതിയിൽ ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. ഏപ്രിൽ 15നാണ് പാലാ സ്വദേശിനി ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവർ പുഴയിൽ ചാടി ജീവനൊടുക്കിയത്. പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെയാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെയാണ് ആറുമാനൂർ ഭാഗത്ത് നിന്നും ജിസ്മോളെയും കണ്ടെത്തിയത്. അഭിഭാഷകയായ ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ച് വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
നിറത്തിൻ്റെ പേരിലും സാമ്പത്തികത്തിൻ്റെ പേരിലും ഭർതൃമാതാവ് മകളെ ഉപദ്രവിച്ചിരുന്നുവെന്ന് ജിസ്മോളുടെ കുടുംബം പൊലീസിൽ മൊഴി നൽകിയിരുന്നു. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഭർത്താവ് ജിമ്മി ഫോൺ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നുണ്ടെന്നും കുടുംബം മൊഴി നൽകിയിട്ടുണ്ട്.