കഴിഞ്ഞ ദിവസമാണ് സരിനെ വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ചത്
വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ ആയുള്ള നിയമനത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ ഡോ. പി. സരിൻ. "എന്റെ നിയമനം പാർട്ടി വിട്ട് വന്നതിന്റെ പേരിലല്ല. ഭരണതലത്തിൽ പ്രവർത്തിച്ചതിന്റെ പരിചയമാകാം പരിഗണനക്ക് കാരണം. പാർട്ടി വിട്ട് വന്നതിന് സ്ഥാനം കൊടുക്കുന്നത് ഇടതുപക്ഷ രീതിയല്ല" പി. സരിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സരിനെ വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ചത്. തൊഴിൽ മേളകൾ, നൈപുണ്യ പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയാണ് സരിൻ്റെ ചുമതല. പ്രതിമാസം 80,000 രൂപ വേതനത്തിലാണ് നിയമനം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പി. സരിനും ആശയവിനിമയം നടത്തിയതായായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ALSO READ: പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ; നിയമനം പ്രതിമാസം 80,000 രൂപ വേതനത്തിൽ
തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിപിഐഎമ്മിൻ്റെ പുതിയ നീക്കം. കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കോൺഗ്രസ് വിട്ട് സരിൻ സിപിഐഎമ്മിലേക്കെത്തിയത്.