പട്ടിയുടെ കടിയേറ്റവരോട് വൈദ്യസഹായം തേടാൻ കൗൺസിലർ ആവശ്യപ്പെട്ടിട്ടുണ്ട്
എറണാകുളം മാർക്കറ്റ് റോഡിൽ അഞ്ച് പേരെ കടിച്ച പട്ടികുഞ്ഞ് ചത്തു. പട്ടിക്ക് പേവിഷബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടിയുടെ കടിയേറ്റവരോട് വൈദ്യസഹായം തേടാൻ കൗൺസിലർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസമാണ് മാർക്കറ്റ് റോഡിൽ വച്ച് പലർക്കും പേപ്പട്ടിയുടെ കടിയേറ്റത്. അതേസമയം, പട്ടിയുടെ കടിയേറ്റവരിൽ പലരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഈ വര്‍ഷം മാത്രം നായയുടെ കടിയേറ്റ് ചികിത്സ തേടിയത് ഒരു ലക്ഷത്തിലേറെ പേരാണ്. കഴിഞ്ഞ വര്‍ഷം ഈ കണക്കുകള്‍ 3.16 ലക്ഷം ആയിരുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകളില്‍ 1470 പേര്‍ക്ക് പട്ടികടിയേല്‍ക്കുന്നുവെന്നാണ് കണക്കുകള്‍.
കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
കടിയേറ്റയുടന്‍ ചെയ്യുന്ന പ്രഥമ ശുശ്രൂഷ വൈറസ് ബാധ തടയുന്നതില്‍ നിര്‍ണായകമാണ്. കടിയേറ്റ ഭാഗം പൈപ്പ് തുറന്നിട്ട് 15 മിനിറ്റോളം സോപ്പ് ഉപയോഗിച്ച് കഴുകണം. പരമാവധി സോപ്പ് കട്ട ഉപയോഗിച്ച് തന്നെ മുറിവ് കഴുകാന്‍ ശ്രമിക്കണം. മുറിവ് നന്നായി കഴുകുന്നത് വൈറസിനെ പുറത്തുകളയാന്‍ സഹായിക്കും. ശേഷം ബിറ്റാഡിന്‍ പോലുള്ള അണുനാശിനി മുറിവിലേക്ക് ഒഴിക്കണം. ഉപ്പ്, മഞ്ഞള്‍പ്പൊടി, പച്ചിലച്ചാറുകള്‍ തുടങ്ങി ഒന്നും മുറിവില്‍ പുരട്ടരുത്. ഇത്രയും ചെയ്ത ശേഷം ചെറിയ മുറിവാണെങ്കില്‍ പോലും വൈദ്യസഹായം തേടുക.
ALSO READ: ഈ വര്‍ഷം സംസ്ഥാനത്ത് പേ വിഷബാധയേറ്റ് 14 മരണം; ഒരു മാസത്തിനിടെ മരിച്ചത് മൂന്ന് കുട്ടികള്‍
മുറിവ് കെട്ടാനോ ബാന്‍ഡേജിടാനോ പാടില്ല, തുറന്നുതന്നെ ആശുപത്രിയിലെത്തിക്കാം. ആശുപത്രിയിലെത്തിച്ച ഉടന്‍ ആന്റി റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പ് എടുക്കണം. ആദ്യ രണ്ടാഴ്ചയിലെ സംരക്ഷണത്തിന് ഇമ്മ്യൂണോഗ്ലോബുലിന്‍ ഓരോ മുറിവിലും കുത്തിവെയ്ക്കണം. അവസാനഘട്ടമാണ് വാക്‌സിനേഷന്‍, രണ്ടാഴ്ചയ്ക്ക് ശേഷമെ വാക്‌സിന്‍ പ്രതിരോധം നല്‍കൂ. കൃത്യമായ ഇടവേളകളില്‍ തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനും ശ്രദ്ധിക്കണം. നായ, പൂച്ച, എലി, അണ്ണാന്‍ തുടങ്ങി ഏത് മൃഗവും മാന്തിയാലും നക്കിയാലും കടിച്ചതായി പരിഗണിക്കണം. ഇതുവരെ പറഞ്ഞ എല്ലാ മുന്‍കരുതല്‍ നടപടികളും ഇക്കാര്യത്തിലും എടുക്കണം.
റാബിസ് വൈറസ് അപകടകാരിയാകുന്നത് എങ്ങനെ?
നാഡിയിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തുന്നതാണ് റാബിസ് വൈറസിന്റെ സ്വഭാവം. നാഡിയിലേക്ക് നേരിട്ട് വൈറസ് കയറുന്ന മുറിവാണെങ്കില്‍ അപകടസാധ്യത കൂടുതലാണ്. മുറിവേല്‍ക്കുന്ന ശരീരഭാഗം, മുറിവിന്റെ ആഴം എന്നിവയും നിര്‍ണായകമാണ്. കുട്ടികള്‍ക്ക് ഉയരം കുറവായതിനാല്‍ തല, മുഖം അടക്കമുള്ള ഭാഗങ്ങളിലാണ് കൂടുതലും കടിയേല്‍ക്കുന്നത്. വൈറസ് ഉടനടി തലച്ചോറിലേക്ക് പ്രവേശിക്കാന്‍ ഇത് ഇടയാക്കും. വാക്‌സിന്റെ പ്രതിരോധം പ്രവര്‍ത്തിച്ച് തുടുങ്ങും മുന്‍പ് തന്നെ വൈറസ് ശരീരത്തില്‍ സജീവമാകാനും ഇത് കാരണമാകും.
വാക്‌സിന്‍ സൂക്ഷിക്കേണ്ടത് എങ്ങനെ?
വാക്‌സിന്‍ സൂക്ഷിക്കുന്നതിലും കുത്തിവെയ്ക്കുന്നതിലും ഉയര്‍ന്ന ജാഗ്രത വേണം. 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. വാക്‌സിന്‍ എടുക്കുമ്പോള്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ മാംസഭാഗത്ത് തങ്ങിനില്‍ക്കുന്നതുപോലെ എടുക്കണം. കുത്തിവെയ്ക്കുമ്പോള്‍ സൂചി ചര്‍മം കടന്ന് ആഴത്തില്‍ പോയാല്‍ ഫലം കാണില്ല.
മുന്‍കൂട്ടി പ്രതിരോധിക്കാം
മനുഷ്യര്‍ക്ക് മൂന്ന് ഡോസായി പ്രി എക്‌സ്‌പോഷര്‍ റാബിസ് വാക്‌സീന്‍ എടുക്കാം. ഇത് ശരീരത്തില്‍ ആന്റി ബോഡികള്‍ ഉണ്ടാകുന്നതിന് സഹായിക്കും. കുട്ടികള്‍ക്കെങ്കിലും പ്രി എക്‌സ്‌പോഷറായി വാക്‌സിനെടുക്കുന്നത് ഗുണം ചെയ്യും. ഇതിന് ശേഷം കടിയേറ്റാലും കൃത്യമായ ചികിത്സാരീതികള്‍ കൂടി പിന്തുടരണം.
ALSO READ: വധശിക്ഷയാണ് പ്രതീക്ഷിച്ചത്, എങ്കിലും വിധിയിൽ തൃപ്തനാണ്; ആദിശേഖറിന്റെ പിതാവ്