നിറത്തിൻ്റെ പേരിലുള്ള അധിക്ഷേപം തുറന്നുപറഞ്ഞത് ശിഥിലീകരണത്തിന് എതിരെയുള്ള ശാരദ മുരളീധരൻ്റെ പ്രതിരോധമെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു
വിടവാങ്ങലിലും വിവാദങ്ങളെ തൊടാതെ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ്. ഒരുമിച്ച് നിൽക്കുന്ന കേഡർ കേരളമല്ലാതെ മറ്റൊന്നില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി പ്രസംഗം. നിറത്തിൻ്റെ പേരിലുള്ള അധിക്ഷേപം തുറന്നുപറഞ്ഞത് ശിഥിലീകരണത്തിന് എതിരെയുള്ള ശാരദ മുരളീധരൻ്റെ പ്രതിരോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 31ന് ഭർത്താവ് വേണുവിൽ നിന്ന് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശാരദ മുരളീധരൻ 35 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് വിരാമമിട്ടാണ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്ത് ഐഎഎസ് ചീഫ് സെക്രട്ടറിക്കെതിരെ നിരന്തരം എഫ്ബി പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ ഒരിക്കൽപ്പോലും വിവാദത്തിൽ തലവെക്കാതെ ശാരദ മുരളീധരൻ മൗനം പാലിച്ചു. ഒടുവിലെ യാത്രയയപ്പിലും എല്ലാവരും ഒന്നിച്ച് നിൽക്കുന്നു എന്ന മറുപടി മാത്രം.
ALSO READ: പഹൽഗാം ഭീകരാക്രമണം: "തിരിച്ചടിക്ക് പൂർണസ്വാതന്ത്രൃം നൽകിയത് ഉത്തരവാദി സൈന്യമെന്ന് പറയാൻ"
കറുത്ത നിറത്തിൻ്റെ പേരിലുള്ള അധിക്ഷേപത്തെ കുറിച്ച് നവമാധ്യമങ്ങളിൽ ശാരദ മുരളീധരൻ തുറന്നെഴുതിയത് വലിയ ചർച്ചയായിരുന്നു. ഭർത്താവുമായി താരതമ്യം ചെയ്തുള്ള അധിക്ഷേപത്തെ, കറുപ്പ് മനോഹരമായ നിറമെന്ന് എഴുതിയായിരുന്നു പ്രതിരോധം. തുറന്നെഴുത്തിനെ യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി പ്രശംസിച്ചു. അതേസമയം, പുതിയ ചീഫ് സെക്രട്ടറിയായി എ. ജയതിലക് ഐഎഎസ് ചുമതലയേറ്റു.