'പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ മാത്രം ഒരാളെ ദീര്‍ഘനാള്‍ ജയിലില്‍ അടയ്ക്കാന്‍ ആകില്ല' എന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞത്.
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം അനുവദിച്ച് സുപ്രീം കോടതി. യഹിയകോയ തങ്ങള്‍, അബ്ദുല്‍ സത്താര്‍, സിഎ റൗഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
'പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ മാത്രം ഒരാളെ ദീര്‍ഘനാള്‍ ജയിലില്‍ അടയ്ക്കാന്‍ ആകില്ല' എന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞത്. പ്രതികള്‍ക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്‍ഐഎയുടെ എതിര്‍പ്പ് തള്ളിയാണ് ജാമ്യം നല്‍കിയത്. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
കേസില്‍ 18 പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം കോടതി പരിഗണിച്ചില്ല. ജാമ്യം റദ്ദാക്കണമെങ്കില്‍ പ്രത്യേക കോടതിയെ സമീപിക്കണമെന്നാണ് എന്‍ഐഎ കോടതിക്ക് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, എന്‍.കെ. സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചായിരുന്നു എന്‍ഐഎയുടെ ഹര്‍ജി തള്ളിയത്.
കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച കേസിലെ പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു എന്‍ഐഎ വാദം. അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഈ വിശദാംശങ്ങള്‍ പരിശോധിച്ച സുപ്രീം കോടതി പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒന്നും അതില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി.
2022 എപ്രില്‍ 16നാണ് പാലക്കാട്ട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന എ. സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.