സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് കിഴക്കെ കല്ലട പൊലീസ് കേസെടുത്തത്
റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ ആർഎസ്‌എസ് വാരിക കേസരി പത്രാധിപർ എൻ.ആർ മധുവിനെതിരെ കേസ്. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് കിഴക്കെ കല്ലട പൊലീസ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്‌തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്.
കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരെയുള്ള എൻ.ആർ. മധുവിന്റെ പരാമർശം. വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നെന്നും ഇതിൻ്റെ പിന്നില്‍ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നുമായിരുന്നു എൻ.ആർ. മധുവിൻ്റെ പ്രസ്താവന.
വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേക്ക് കടന്നു വരുന്നത് തടയണം. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞിരുന്നു.
എൻ.ആർ. മധുവിൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധ വിവരക്കേടാണെന്നായിരുന്നു എം.വി ഗോവിന്ദൻ്റെ പ്രസ്താവന. എൻ. ആർ മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും വേടനെതിരായ ആക്രമണത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ALSO READ: മുതലപ്പൊഴിയിൽ വീണ്ടും പ്രതിഷേധം; ഹാർബർ എൻജിനീയറിങ് ഓഫീസ് ഉപരോധിച്ച് നാട്ടുകാർ
വേടനെതിരെ വ്യാപകമായ പ്രചാരവേലയാണ് നടക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷ-ദളിത് വിരുദ്ധതയുടെ ഭാഗമാണ് സംഘപരിവാർ പുലർത്തുന്നത്. വേടനെ രാജ്യവിരുദ്ധനും ജാതി ഭീകരവാദിയുമാക്കി ഒറ്റപ്പെടുത്താൻ സംഘപരിവാർ ശ്രമിക്കുന്നുണ്ടെന്നും, ഷവർമ പരാമർശം വർഗീയ വിഷം ചീറ്റുന്നതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.