തലസ്ഥാനത്തുണ്ടായ ശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു
ഡൽഹിയിൽ കനത്ത മഴയും കാറ്റും.അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹിയിൽ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: പിർ പിൻജാൽ മലനിരകളിലുൾപ്പെടെ ഭീകരർക്കായി തെരച്ചിൽ; സ്ലീപ്പർ സെല്ലിനായി എൻഐഎ റെയ്ഡ് തുടരുന്നു
തലസ്ഥാനത്ത് മഴയിൽ മരം കടപുഴകി വീണ് നാല് പേർ മരിച്ചു. ദ്വാരകയിലെ ഖർഖാരിയിലാണ് അപകടം. ജ്യോതി എന്ന യുവതിയും ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്. ഭർത്താവ് അജയ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഭർത്താവ് അജയ് പരിക്കുകളോടെ രക്ഷപ്പെട്ടു.
തലസ്ഥാനത്തിൻ്റെ പല ഭാഗത്തായുണ്ടായ ശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഐടിഒ, ഡിഎൻഡി, മിൻ്റോ റോഡ്, ആർകെ ആശ്രം മാർഗ്, മയൂർ വിഹാർ മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ മഴയിൽ മരങ്ങൾ കടപുഴകുകയും, മരച്ചില്ലകൾ വീണ് വ്യാപകമായി വാഹങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കാലാവസ്ഥ വിമാന സർവീസുകളെയും കാര്യമായി ബാധിക്കുന്നതായി ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം നൂറിലധികം വിമാനങ്ങൾ വൈകിയതായാണ് റിപ്പോർട്ട്. ഫ്ലൈറ്റ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് യാത്രക്കാരോട് വിമാന കമ്പനികളുടെ അസിസ്റ്റൻസ് നമ്പറിൽ ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്.
ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും, മരങ്ങൾക്കടിയിൽ ഇരിക്കാതിരിക്കാനും, ഇലക്ട്രോണിക് ഉപകരണങ്ങൾ പ്ലഗ് ഓഫ് ചെയ്യാനും, ജലാശയങ്ങളിൽ നിന്നും വൈദ്യുത ചാലകങ്ങളിൽ നിന്നും അകലം പാലിക്കാനും ഐഎംഡി നിർദേശം നൽകിയിട്ടുണ്ട്. തലസ്ഥാനത്ത് ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമുണ്ട്, യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.