ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നാണ് വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്.
Also Read: അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ റെഡ് അലേർട്ട്
എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15-നകം മൈക്രോ പ്ലാന്‍ തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം. പേവിഷബാധാ പ്രതിരോധ വാക്‌സിനെതിരായ പ്രചാരണം അപകടകരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ്റെ ഗുണഫലം ഉറപ്പ് വരുത്തിയ ശേഷമാണ് വിതരണം നടത്തുന്നത്. പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ എല്ലായിടത്തും ഉറപ്പാക്കാനും വീണാ ജോർജ് നിർദേശം നൽകി.
Also Read: വേടന്‍റെ പ്രസ്‌താവന ധീരവും സത്യസന്ധവും; പിന്തുണയുമായി ബിനോയ് വിശ്വം
തിരുവനന്തപുരത്തെ കോളറാ മരണത്തെപ്പറ്റിയും ആര്‍ആര്‍ടി യോഗം വിശകലനം ചെയ്തു. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പ്രതിരോധ മരുന്നുകള്‍ നല്‍കി. ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും യോഗം വിലയിരുത്തി. മരണമടഞ്ഞയാളുടെ ഏപ്രില്‍ 10 മുതലുള്ള സഞ്ചാരപഥം മനസിലാക്കി രോഗ ഉറവിടം കണ്ടെത്തി അവിടെ പ്രതിരോധം ശക്തമാക്കാനും യോഗം നിര്‍ദേശം നല്‍കി. തിരുവന്തപുരം കവടിയാർ സ്വദേശിയായ 63കാരനാണ് കോളറ ബാധിച്ച് മരിച്ചത്. ഈ മാസം 17ന് ആയിരുന്നു പനി ബാധിച്ച് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്ത കോളറ മരണമാണിത്.
യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.