പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കുമെന്ന് അറിയിച്ചത്
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ വീണ്ടും ഭീഷണയുമായി പാക് പ്രതിരോധ മന്ത്രി ഖവാജാ ആസിഫ്. സിന്ധു നദീജല കരാര്‍ ലംഘിച്ച് ഇന്ത്യ നദിക്ക് കുറുകെ കെട്ടിപ്പൊക്കുന്ന ഏത് നിര്‍മിതിയേയും തകര്‍ക്കുമെന്നാണ് പുതിയ ഭീഷണി. ജിയോ ടിവിയോട് സംസാരിക്കുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ ഭീഷണി.
'ബുള്ളറ്റ്‌സും പീരങ്കിയും ഉപയോഗിക്കുന്നത് മാത്രമല്ല ആക്രമണം. അതിന് പല തലങ്ങളുണ്ട്. അതിലൊന്നാണ് ജലം തടയുകയോ വഴി തിരിച്ചു വിടുകയോ ചെയ്യുന്നത്. അത് വിശപ്പും ദാഹവും മൂലമുള്ള മരണങ്ങളിലേക്ക് വഴിവെക്കും. പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലം തടയുന്നതിനായി നദിക്ക് കുറുകെ എന്തെങ്കിലും സംവിധാനങ്ങള്‍ നിര്‍മിച്ചാല്‍ അത് തകര്‍ക്കും,' ഖവാജാ ആസിഫ് പറഞ്ഞു.
ALSO READ: നിലപാട് കടുപ്പിച്ച് ഇന്ത്യ: പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം
പാകിസ്ഥാനെതിരെ ഇന്ത്യയുടെ നീക്കങ്ങള്‍ യുദ്ധത്തിലേക്കാണ് വഴിവെക്കുന്നതെന്ന് നേരത്തെ പാക് പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയുടെ ആക്രമണം അനുസരിച്ചാണ് തിരിച്ച് ആക്രമിക്കുകയെന്നും യുദ്ധമാണെങ്കില്‍ പാകിസ്ഥാനും തിരിച്ച് യുദ്ധവുമായി രംഗത്തെത്തുമെന്നും ഖവാജാ ആസിഫ് പറഞ്ഞിരുന്നു. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്നും നിലനില്‍പ്പിന് ഭീഷണിയാകുന്ന നിലയിലേക്ക് വന്നാല്‍ ആണവായുധങ്ങള്‍ ഉപയേഗിക്കുമെന്നുമായിരുന്നു ഖവാജാ ആസിഫ് പറഞ്ഞത്.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്. ഇത് യുദ്ധ പ്രഖ്യാപനമാണെന്നായിരുന്നു ഇന്ത്യയുടെ നടപടിയോടുള്ള പാകിസ്ഥാന്റെ പ്രതികരണം.
എന്താണ് സിന്ധു നദീജല കരാര്‍?
സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് സുപ്രധാന ഉടമ്പടിയാണിത്. 64 വര്‍ഷത്തിലധികമായി ഇന്ത്യയും പാകിസ്ഥാനും പാലിച്ചു വന്നിരുന്നതാണ് നദീജല കരാര്‍.
വിഭജന കാലത്താണ് ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന സിന്ധു നദിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. 1948-ല്‍ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ ആവശ്യത്തിന് വെള്ളം കടത്തിവിടുന്നില്ലെന്ന പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയിലെത്തി. വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം ലോകബാങ്ക് മധ്യസ്ഥതയില്‍ കരാര്‍ ഇരു രാജ്യങ്ങളും ധാരണയായി.
1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍ സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവെച്ചു. സിന്ധുവിനെയും അഞ്ച് പോഷക നദികളേയും വിഭജിച്ചുള്ള കരാര്‍ നിലവില്‍ വന്നു. കിഴക്കന്‍ നദികളായ രവി, സത്ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യയ്ക്കും, പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയിലെ ജലം പാകിസ്താനും നല്‍കി ഈ ഉടമ്പടി.
ഇതുപ്രകാരം മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയും ബാക്കി ജലപ്രവാഹത്തിന്റെ 80 ശതമാനം പാകിസ്താനുമാണ് ലഭിക്കുന്നത്. ഏറ്റവും വലിയ ഗുണഭോക്താവ് പാകിസ്ഥാനെന്ന് ചുരുക്കം. അതിനാല്‍ കരാര്‍ റദ്ദാക്കല്‍ വലിയ തിരിച്ചടിയാകും. പാക് കിഴക്കന്‍ മേഖലയിലെ ജലലഭ്യതയെ പൂര്‍ണമായി ബാധിക്കും. സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന് ഇതൊരു കനത്ത പ്രഹരമാകും.
മൂന്ന് യുദ്ധങ്ങളെയും നിരവധി ഭീകരാക്രമണങ്ങളെയും അതിജീവിച്ചു കരാര്‍. 2001-ലെ പാര്‍ലമെന്റ് ആക്രമണവും 2019-ലെ പുല്‍വാമ ആക്രമണവും അടക്കം നിരവധി ഭീകരാക്രമണങ്ങള്‍ നേരിട്ടു. പക്ഷേ ഇന്ത്യ കരാര്‍ ഒഴിവാക്കിയില്ല. 2016 ലെ ഉറി ഭീകരാക്രമണത്തോടെ കരാര്‍ റദ്ദാക്കാന്‍ ആവശ്യമുയര്‍ന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകണോ എന്ന് ചര്‍ച്ച വന്നു. പ്രധാനമന്ത്രി നിലപാടെടുത്തു. ഒടുവില്‍ പഹല്‍ഗാമിലെ ഭീകരതയില്‍ ഇന്ത്യ ആ തീരുമാനവും കൈക്കൊണ്ടിരിക്കുന്നു.