തനിക്ക് രണ്ട് ദിവസം മുന്നേ സൂചന കിട്ടിയെന്നും മാറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നും കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ പ്രസിഡന്റിനെ സന്തോഷത്തോടെ സ്വീകരിക്കുന്നെന്ന് സ്ഥാനമൊഴിഞ്ഞ മുൻ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പരിഗണനയുടെ ഭാഗമായാണ് സണ്ണി ജോസഫിന്റെ നിയമനം. സണ്ണി ജോസഫിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കേരളത്തിലെ കോൺഗ്രസിന് അമൂല്യമായ സംഭാവന നൽകുമെന്നും സുധാകരൻ പറഞ്ഞു. രണ്ട് ദിവസം മുന്നേ സൂചന കിട്ടിയെന്നും മാറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നും കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി തരുന്ന സ്ഥാനം ഏതായാലും എടുക്കുക, തരാത്തത് വിടുക എന്നതാണ് തൻ്റെ നിലപാടെന്നും സുധാകരൻ പറഞ്ഞു.
"എഐസിസിയുമായി പ്രിയപ്പെട്ട രാഹുൽ ഗാന്ധിയുമായും രണ്ട് ദിവസം മുൻപേ സംസാരിച്ചിരുന്നു. അപ്പോൾ മുതലേ എനിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു. ആരാണ് പുതിയ ആളെന്ന് മാത്രമെ അറിയേണ്ടതായിട്ട് ഉണ്ടായിരുന്നുള്ളൂ. ഇന്നാണ് അതിൻ്റെ യഥാർഥ ചിത്രം കിട്ടിയത്. സണ്ണി ജോസഫിനെ തെരഞ്ഞെടുത്തതിൽ ഞാൻ വളരെയേറെ സന്തുഷ്ടനാണ്. സന്തോഷത്തോടെയാണ് ഈ വാർത്ത ഉൾക്കൊള്ളുന്നത്. എനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നൊരു വ്യക്തിത്വമാണ്. ഈ മുഹൂർത്തതിൽ വളരെയേറെ സന്തോഷമുണ്ട്," കെ. സുധാകരൻ പറഞ്ഞു.
"കോൺഗ്രസ് ഇവിടെയുണ്ടാകും. ഇന്ത്യയിലും, കേരളത്തിലും, കണ്ണൂരിലുമെല്ലാം കോൺഗ്രസുണ്ടാകും. അതിനെ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന പ്രവർത്തനത്തിന് സണ്ണി തോമസിൻ്റെ കഴിവും പ്രാപ്തിയും നമുക്ക് ഉപകരിക്കട്ടെയെന്നാണ് പ്രാർഥന. സണ്ണി ജോസഫിൻ്റെ നേതൃത്വത്തിലുള്ള പുതിയ ടീമിൻ്റെ നേതൃത്വത്തിൽ ആവേശത്തോടെ പുതിയ തെരഞ്ഞെടുപ്പിനെ നേരിടൂലേ... അത് നല്ലതല്ലേ? ഇത്രയും ദിവസം നിന്നതിൻ്റെ മടുപ്പ് നമുക്ക് ഉണ്ടാകില്ലേ... ആ മടുപ്പ് ഇല്ലാത്തൊരു ഇലക്ഷൻ വർക്ക് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടക്കാൻ പോകുകയല്ലേ.. ഒരു കസേരയിൽ നാല് വർഷം ഇരിക്കുകയെന്നത് ദീർഘകാലമാണ്," കെ. സുധാകരൻ പറഞ്ഞു.
"കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനാകില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. ഞാൻ അത്രയും വിവരം ഇല്ലാത്ത ആളല്ല. രാഹുൽ ഗാന്ധിയും ഖാർഖെജിയും എൻ്റെ നേതാക്കന്മാരാണ്. അവരുടെ തീരുമാനവും ഭാവവും എനിക്കറിയാം. അദ്ദേഹവും പാർട്ടിയും പറയുന്നത് അനുസരിക്കുക എന്നതാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകരുടെ രീതിയെന്നും സുധാകരൻ നിലപാട് വ്യക്തമാക്കി. കേരളത്തിലെ ഒരുപാട് നേതാക്കന്മാരോട് ചർച്ച നടത്തിയിട്ടാണ് രാഹുൽ ഗാന്ധി ഈ തീരുമാനത്തിൽ എത്തിയത്. എൻ്റെ പാർട്ടി പ്രവർത്തകരുടെ പിന്തുണയും സ്നേഹവുമെല്ലാം എന്നും എൻ്റെ കൂടെയുണ്ടാകും. അതിലൊന്നും എനിക്ക് ഒരിക്കലും ടെൻഷനില്ല. സണ്ണി ജോസഫ് എൻ്റെ സ്വന്തം സഹപ്രവർത്തകനാണ്. അദ്ദേഹം വന്നതിൽ എനിക്ക് ഒരു തരത്തിലുമുള്ള എതിർപ്പുമില്ല. എല്ലാ തരത്തിലും മനസ് നിറഞ്ഞാണ് ഞാനിവിടെ നിന്ന് പോകുന്നത്," കെ. സുധാകരൻ പറഞ്ഞു നിർത്തി.