"വരുമാനമായി ലഭിച്ച 7.30 കോടി രൂപ കൃത്യമായി നഗരസഭ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. അത് ഓഡിറ്റുകാർ അംഗീകരിച്ചില്ല"
തൃക്കാക്കര നഗരസഭയിലെ കണക്കുകളിൽ ക്രമക്കേട് എന്ന ഓഡിറ്റ് റിപ്പോർട്ടിൽ പ്രതികരിച്ച് ചെയർപേഴ്സൺ രാധാമണി പിള്ള. തെരഞ്ഞെടുപ്പ് വരാനിരിക്കെ മനഃപ്പൂർവം നഗരസഭയെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണ് ഇത്. വരുമാനമായി ലഭിച്ച 7.30 കോടി രൂപ കൃത്യമായി നഗരസഭ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. അത് ഓഡിറ്റുകാർ അംഗീകരിച്ചില്ല. രേഖകൾ എല്ലാം കൈവശം ഉണ്ടെന്നും രാധാമണി പിള്ള പ്രതികരിച്ചു.
നഗരസഭ ഭരണസമിതി അഴിമതി നടത്തിയിട്ടില്ല. വരുമാനമായി ലഭിച്ച 7.30 കോടി രൂപ കൃത്യമായി നഗരസഭ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. അത് ഓഡിറ്റുകാർ അംഗീകരിച്ചില്ല. അതിന്റെ രേഖകൾ എല്ലാം കൈവശം ഉണ്ട്. ഓണാഘോഷത്തിന് ചെലവഴിച്ച പണത്തിന്റെയും കണക്കുകൾ കൈവശം ഉണ്ട്. ഒരേ കൈപ്പടയിൽ ഉള്ള വൗച്ചറുകൾ ഉണ്ടാകാം. എന്നാൽ, പണം കൈപ്പറ്റിയത് വേറെ വേറെ ആളുകൾ ആണ്. മരിച്ചവരുടെ പെൻഷൻ സംബന്ധിച്ച് കുടുംബാഗങ്ങൾ അറിയിച്ചാൽ അല്ലെ അത് മാറ്റാൻ സാധിക്കു എന്നും ചെയർപേഴ്സൺ രാധാമണി പിള്ള പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ കോടികളുടെ ക്രമക്കേടെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്. നഗരസഭയിൽ വരുമാനമായി ലഭിച്ച 7.5 കോടി രൂപ മുക്കിയെന്ന ഞെട്ടിക്കുന്ന ഓഡിറ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്. നഗരസഭയിൽ വരുമാനമായി ലഭിച്ച 7.50 കോടി രൂപ അക്കൗണ്ടിലേക്ക് എത്തിയില്ല എന്നാണ് കണ്ടെത്തൽ. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.
2021 മുതൽ 361 ചെക്കുകളിൽ നിന്നായി ലഭിച്ച പണമാണ് അക്കൗണ്ടിൽ എത്താതിരുന്നത്. 2023-24ൽ 137 ചെക്കുകളിലെ പണവും അക്കൗണ്ടിൽ എത്തിയില്ല. പണം എങ്ങനെ ചെലവഴിച്ചു എന്നതിൽ വ്യക്തതയില്ല. ഉദ്യോഗസ്ഥർ വിശദീകരണം നൽകിയില്ല എന്നും ഓഡിറ്റ് വകുപ്പ് വ്യക്തമാക്കി. 2023ലെ ഓണാഘോഷ പരിപാടികളിൽ ക്രമക്കേട് നടന്നതായും കണ്ടെത്തി. പണം കൈപ്പറ്റിയതിന് വെള്ളക്കടലാസിൽ ഒരേ ഒപ്പിട്ട് വൗച്ചർ തയ്യാറാക്കി. പണം ആര് കൈപ്പറ്റി എന്നതിന് രേഖകൾ ഇല്ല എന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 10000 രൂപയ്ക്ക് മുകളിൽ പണം അക്കൗണ്ടിലൂടെ നൽകണമെന്ന് ചട്ടം ലംഘിച്ചു എന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.