ഒരു ദിവസത്തേക്കാണെങ്കിൽ കൂടി ഈ കൊലപാതകങ്ങൾ തുടരുന്നതിൽ കാര്യമില്ലെന്ന് സെലന്‍സ്കി അറിയിച്ചു
വൊളോഡിമർ സെലൻസ്കി
സമാധാന ചർച്ചകൾക്കായുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ക്ഷണം സ്വീകരിക്കുന്നതായി യുക്രെയ്ൻ. മെയ് 12 മുതൽ സ്ഥായിയായ വെടിനിർത്തൽ റഷ്യ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി പ്രസ്താവനയിലൂടെ അറിയിച്ചു. മെയ് 15 മുതൽ ഇസ്താംബൂളിൽ നേരിട്ട് ചർച്ചകൾ നടത്താമെന്ന് പുടിൻ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് സെലൻസ്‌കിയുടെ പരാമർശം.
വെടിനിർത്തലിനെ യുദ്ധം അവസാനിപ്പിക്കുന്നതിന് അനിവാര്യമായ ആദ്യപടിയായാണ് സെലൻസ്‌കി വിശേഷിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ ചിന്തിച്ചു തുടങ്ങിയത് നല്ലൊരു സൂചനയാണ്. ഏറെക്കാലമായി ലോകം മുഴുവൻ ഇതിനായി കാത്തിരിക്കുകയാണ്. ഒരു ദിവസത്തേക്കാണെങ്കിൽ കൂടി ഈ കൊലപാതകങ്ങൾ തുടരുന്നതിൽ കാര്യമില്ല. നാളെ (മെയ് 12) മുതൽ പൂർണവും, ഈടുനിൽക്കുന്നതും, വിശ്വസനീയവുമായ ഒരു വെടിനിർത്തൽ റഷ്യ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെലൻസ്കി പറഞ്ഞു.
യുക്രെയ്നെ നേരിട്ട് സമാധാന ചർച്ചകൾക്ക് ക്ഷണിക്കുമ്പോഴും മെയ് 12 മുതൽ 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് റഷ്യ തയ്യാറാകണമെന്ന യൂറോപ്യൻ യൂണിയന്‍റെ അന്ത്യശാസനം പുടിൻ തള്ളി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പിന്തുണയുള്ള നിർദേശമായിരുന്നു ഇത്. റഷ്യ ഈ നിർദേശം നിരസിച്ചാൽ, ഉപരോധം വർദ്ധിപ്പിക്കുമെന്നാണ് യൂറോപ്പും യുഎസും നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
Also Read: ഇന്ത്യ-പാക് വെടിനിർത്തലിൽ അഭിമാനം, കശ്മീർ വിഷയത്തിൽ പരിഹാരം കാണാനും യുഎസ് ഇടപെടും: ഡൊണാൾഡ് ട്രംപ്
മാത്രമല്ല, മെയ് ഒൻപത് മുതൽ ആരംഭിച്ച ത്രിദിന വെടിനിർത്തൽ സന്ധി നീട്ടുന്നതിനേപ്പറ്റിയും വ്ളാഡിമിർ പുടിൻ പ്രതികരിച്ചിട്ടില്ല. ലോകമഹായുദ്ധ വിജയത്തിന്‍റെ സ്മരണയ്ക്ക് മെയ് ഒന്‍പതിന് റഷ്യ ആചരിച്ച് വരുന്ന വിജയദിനത്തോടനുബന്ധിച്ചാണ് മെയ് എട്ട് അർദ്ധരാത്രി മുതൽ മെയ് 11 അർദ്ധരാത്രി വരെ പുടിൻ ഏകപക്ഷീയമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഏപ്രിലിലെ, മൂന്ന് ദിവസത്തെ 'ഈസ്റ്റർ സന്ധി' അവസാനിച്ചപ്പോഴും വെടിനിർത്തൽ നീട്ടിക്കൊണ്ടുപോകാൻ പുടിൻ തയ്യാറായിരുന്നില്ല. പകരം യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താം എന്നായിരുന്നു പുടിന്റെ നിലപാട്. എന്നാൽ മുൻഉപാധികളോടെയുള്ള ചർച്ചയ്ക്ക് യുക്രെയ്ൻ തയ്യാറായില്ല. ഇത്തവണ ഉപാധികൾ മുന്നോട്ട് വയ്ക്കാതെയാണ് റഷ്യ നേരിട്ടുള്ള ചർച്ചകൾക്കായി യുക്രെയ്നെ ക്ഷണിച്ചിരിക്കുന്നത്.