വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.
തുടരുന്ന വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് കഴിഞ്ഞ ദിവസം ബോംബ് സ്ക്വാഡിലേക്ക് 50 പൊലീസുകാരെ കൂടി ഉൾപ്പെടുത്തിയിരുന്നു. വിവിധ ജില്ലകളിലെ പരിശീലനം കഴിഞ്ഞ 50 പേരെ കൂടിയാണ് ബോംബ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായായിരുന്നു തീരുമാനം.
തുടരുന്ന വ്യാജ ബോംബ് ഭീഷണികളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പൊലീസ് വിവരം തേടിയിരുന്നു. തമിഴ്നാടും തെലങ്കാനയും ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് സൈബർ പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. മൈക്രോസോഫ്റ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കവും ഊർജിതമാക്കിയിട്ടുണ്ട്.
വ്യാജ സന്ദേശങ്ങളുടെ ഉള്ളടക്കം ഏകദേശം സമാനമാണെന്നാണ് കണ്ടെത്തൽ. അതിനാൽ ഒരേ വ്യക്തിയോ, ഒരേ സംഘമോ ആകാം ഭീഷണി സന്ദേശങ്ങൾക്ക് പിന്നിലെന്നാണ് നിഗമനം. തമിഴ്നാട്ടിൽ മാത്രം അടുത്തിടെ ഇരുന്നൂറോളം കേസുകളാണ് വ്യാജ ഭീഷണി സന്ദേശങ്ങളിൽ രജിസ്റ്റർ ചെയ്തത്. പിന്നീടിത് കുറയുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വരുന്ന ഭീഷണി സന്ദേശങ്ങളെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
ALSO READ: തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിവരം തേടി കേരള പൊലീസ്
മൈക്രോസോഫ്റ്റിന്റെ മെയിലായ ഔട്ട്ലുക്കിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നത്. ഡാർക്ക് നെറ്റിലെ ടോർ ബ്രൌസർ വഴിയാണ് മെയിലുകൾ നിർമിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപിഎൻ സംവിധാനം ഉപയോഗിക്കുന്നതിനാൽ വിവരങ്ങൾ ലഭിക്കാൻ കാലതാമസമെടുക്കും. ഇന്ത്യയിൽ മൈക്രോസോഫ്റ്റിന് ഒരേയൊരു നോഡൽ ടീം മാത്രമേ ഉള്ളൂവെന്നതും വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന് തടസമാകുന്നുണ്ട്.