സംഭവത്തെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് എറണാകുളം കളക്ടര്‍ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു
എറണാകുളം പനമ്പള്ളി നഗറിൽ ഫ്ലാറ്റിന്‍റെ പില്ലര്‍ തകര്‍ന്നു. പനമ്പള്ളി നഗറിലെ ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ലാറ്റിന്‍റെ ഒരു പില്ലറാണ് തകര്‍ന്നത്. പൊളിച്ചു കളഞ്ഞ പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിയാണ് ആര്‍ഡിഎസ്.
പില്ലര്‍ തകര്‍ന്ന ഫ്ലാറ്റ് ടവറിൽ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ ഇവിടെ നിന്നും മാറ്റി. സംഭവത്തിൽ ആളപായമില്ല. നിലവിൽ തകര്‍ന്ന പില്ലറുള്ള ഫ്ലാറ്റ് ടവറിൽ താമസിക്കുന്നവരെയാണ് മാറ്റിയത്. സമീപത്തെ ഫ്ലാറ്റിലുള്ളവരെ അടക്കം ഒഴിപ്പിക്കണോയെന്ന് പരിശോധനയ്ക്കുശേഷം തീരുമാനിക്കും. ഒരു പില്ലറിലേക്ക് വിവിധ കാരണങ്ങളാൽ ഭാരം വന്നതിനാലാണ് തകര്‍ച്ചയുണ്ടായതെന്നും മറ്റു അഞ്ച് പില്ലറുകള്‍ ഭാരം താങ്ങിനിര്‍ത്തിയതിനാൽ അപകടം ഒഴിവായെന്നും സ്ട്രക്ചറൽ കണ്‍സള്‍ട്ടന്‍റ് എഞ്ചിനീയര്‍ അനിൽ ജോസഫ് പറഞ്ഞു. പില്ലറിന് നേരത്തെതന്നെ കേടുപാടുകളുണ്ട്. ആളുകള്‍ ഒഴിഞ്ഞുപോകുന്നതാണ് മുൻകരുതലെന്ന നിലയിൽ നല്ലത്. കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും അനിൽ ജോസഫ് പറഞ്ഞു.
Also Read: കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മെയ് 29 വരെ മത്സ്യബന്ധനത്തിന് വിലക്ക്
സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷൻ എന്‍ജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പൊളിച്ചു കളഞ്ഞ പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിയാണ് ആര്‍ഡിഎസ്. ഹൈബി ഈഡൻ എംപിയും വാര്‍ഡ് കൗണ്‍സിലറും സ്ഥലത്തെത്തിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. സുരക്ഷ കരുതിയാണ് ജില്ലാ കളക്ടറും കോർപ്പറേഷൻ അധികൃതരും തുടർനടപടികൾ സ്വീകരിക്കുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് എറണാകുളം കളക്ടര്‍ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.