മണിരത്നം ചിത്രം തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ ജോജുവിനെപ്പറ്റി കമല്‍ ഹാസന്‍ വാചാലനായി
നടൻ ജോജു ജോർജിനെ പ്രകീർത്തിച്ച് കമൽ ഹാസൻ. ഇരട്ട എന്ന സിനിമയിലെ ജോജുവിന്‍റെ പ്രകടനത്തെപ്പറ്റി സംസാരിച്ച കമൽ തനിക്ക് അദ്ദേഹത്തോട് അസൂയ തോന്നിയെന്നും പറഞ്ഞു. മണിരത്നം ചിത്രം 'തഗ് ലൈഫിന്റെ' ഓഡിയോ ലോഞ്ചിലായിരുന്നു മലയാള നടന്റെ അഭിനയത്തെ കമൽ ഹാസൻ പ്രകീർത്തിച്ചത്. കമൽ ഹാസനൊപ്പം ഒരു പ്രധാന വേഷത്തിൽ ജോജുവും തഗ് ലൈഫിൽ അഭിനയിക്കുന്നുണ്ട്.
"ഇരട്ട എന്ന സിനിമ ഞാൻ കണ്ടു. ഞാൻ മുപ്പതോളം സിനിമകളില്‍ ഡബിൾ റോളുകൾ ചെയ്തിട്ടുണ്ട്. ഇരട്ടയുടെ കഥ നടക്കുന്നത് ഒരു പൊലീസ് സ്റ്റേഷനിലാണ്. ഒറ്റ നോട്ടത്തിൽ നമുക്ക് തിരിച്ചറിയാം, ഇത് ആ സഹോദരനും അത് മറ്റേ സഹോദരനുമാണെന്ന്," കമൽ ഹാസൻ പറഞ്ഞു. കമൽ ഹാസന്റെ വാക്കുകൾ കേട്ട് കണ്ണീർ അണിഞ്ഞ് കൈകൾ കൂപ്പുന്ന ജോജുവിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത 'ഇരട്ട' സസ്പെൻസ് ഡ്രാമ ഴോണറിലുള്ള സിനിമയാണ്. തിയേറ്ററിലും അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും, സിജോ വടക്കനും ചേർന്നാണ് സിനിമ നിർമിച്ചത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയത്.
സൂര്യ നായകനായ കാർത്തിക് സുബ്ബരാജ് ചിത്രം 'റെട്രോ' ആണ് ജോജു അവസാനം അഭിനയിച്ച തമിഴ് ചിത്രം. ജൂണ്‍ അഞ്ചിനാണ് മണിരത്‌നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' തിയേറ്ററിലെത്തുന്നത്. 37 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണിത്. 1987ല്‍ പുറത്തിറങ്ങിയ 'നായകനിലാണ്' ഇരുവരും അവസാനമായി ഒന്നിച്ചത്.
ജോജു ജോർജിനെ കൂടാതെ സിലമ്പരശന്‍, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.