അൻവർ ഉയർത്തിയ കാര്യങ്ങൾക്ക് സിപിഐഎമ്മിന് മറുപടി പറയാൻ കഴിഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു
സണ്ണി ജോസഫ്
നിലമ്പൂരിൽ യുഡിഎഫ് സുശക്തവും സുസജ്ജവുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്നും സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു. മണ്ഡലത്തിൽ അൻവർ എഫക്ട് നന്നായി ഉണ്ടാകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വി.എസ്. ജോയി എന്നത് 'വിക്ടറി' പോലെ പല അർത്ഥങ്ങൾ ഉള്ള പേരല്ലേ എന്ന് ചിരിച്ചു കൊണ്ട് സണ്ണി ജോസഫ് പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് പ്രമുഖനായ നേതാവാണെന്ന കാര്യത്തിലും സംശയമില്ല. യുഡിഎഫിന് നല്ല സ്ഥാനാർത്ഥികൾ നിരവധിയുണ്ടെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമാണ്. യുഡിഎഫിന് അതില്ലെന്നും പാലക്കാട്ടു നിന്നും തൃക്കാക്കരയിൽ നിന്നും എൽഡിഎഫ് പാഠം പഠിക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Also Read: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്
അൻവർ ഉയർത്തിയ കാര്യങ്ങൾക്ക് സിപിഐഎമ്മിന് മറുപടി പറയാൻ കഴിഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അൻവർ യുഡിഎഫിന് സ്വീകാര്യൻ. യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും അൻവർ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുൾപ്പെടെ അറിഞ്ഞു കൊണ്ടുള്ള അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ മറുപടിയില്ല. വിജയ സ്ഥാനാർഥി നിലമ്പൂരിൽ ഉണ്ടാകും. സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള മറുപടിയാക്കും നിലമ്പൂർ. എത്രയും പെട്ടെന്ന് യുഡിഎഫ് സ്ഥാനാർഥിയുണ്ടാകുമെന്നും കേരളത്തിൽ എല്ലായിടത്തും കെപിസിസി പ്രസിഡൻ്റ് എന്ന നിലയിൽ ഉണ്ടാവുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Also Read: നിലമ്പൂരിൽ എൽഡിഎഫിന് പ്രമുഖ സ്ഥാനാർഥി, പ്രഖ്യാപനം ഒരാഴ്ചയ്ക്കകം: എം.വി. ഗോവിന്ദൻ
നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിലമ്പൂർ നഗരസഭ, അമരമ്പലം, പോത്തുകൽ എന്നീ പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിനാണ്. ചുങ്കത്തറ, വഴിക്കടവ്, എടക്കര, കരുളായി, മൂത്തേടം എന്നീ പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലും. ജൂൺ 19നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.