വീടുകളിലെ വളർത്തു മൃഗങ്ങൾക്കും നായയുടെ കടിയേറ്റതാണ് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നത്.
ആലപ്പുഴ ചെറുതനയിൽ ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പ്രദേശത്ത് ഭീതി പടർത്തിയ നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തെരുവുനായ ആക്രമണത്തിൽ കടിയേറ്റവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ചികിത്സ തേടി.
തിങ്കളാഴ്ച രാത്രിയും ഇന്നലെ രാവിലെയുമാണ് പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. പുന്നൂർ പറമ്പിൽ നാസിമയുടെ മകൾ 12 വയസ്സുകാരിയായ അൻസിറയ്ക്കാണ് ആദ്യമായി നായയുടെ കടിയേറ്റത്. വളർത്തുനായയ്ക്ക് ഭക്ഷണം കൊടുക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു നായയുടെ ആക്രമണം.
തുടർന്ന് ഇവിടെ നിന്നും ഓടിപ്പോയ നായ ഇന്നലെ രാവിലെ ആറുമണിയോടെ അഞ്ചുപേരെ കടിച്ചു. നാട്ടുകാരെ കടിച്ച നായയെ പിന്നീട് സമീപത്തെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് തിരുവല്ലയിലെ മൃഗരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
എല്ലാവർക്കും കാലിലാണ് കടിയേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വാക്സിനേഷൻ നൽകിയിട്ടുണ്ട്. വീടുകളിലെ വളർത്തു മൃഗങ്ങൾക്കും നായയുടെ കടിയേറ്റതാണ് ജനങ്ങളിൽ ആശങ്ക ഉയർത്തുന്ന കാര്യം.