കോൺഗ്രസിനെ രക്ഷിക്കാൻ ഇനിയും വൈകിയിട്ടില്ലെന്നും ഇനിയും സമയമുണ്ട് എന്നും ചിദംബരം മുന്നറിയിപ്പ് നൽകി
ഇൻഡ്യാ മുന്നണിയുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ബിജെപിയുടെ സംഘടനാസംവിധാനം ശക്തമാണെന്നും, ആയതിനാൽ ഇൻഡ്യാ മുന്നണി നിലനിൽക്കുമോ എന്ന് ഉറപ്പില്ലെന്നും ചിദംബരം പ്രതികരിച്ചു.
ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെയും മൃത്യുഞ്ജയ് സിംഗ് യാദവിന്റെയും 'കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്: അന്‍ ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി 2024 ഇലക്ഷന്‍സ്'എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.
എന്നിരുന്നാലും, കോൺഗ്രസിനെ രക്ഷിക്കാൻ ഇനിയും വൈകിയിട്ടില്ലെന്നും ഇനിയും സമയമുണ്ട് എന്നും ചിദംബരം മുന്നറിയിപ്പ് നൽകി. ഇൻഡ്യാ ബ്ലോക്ക് പൂർണമായും നിലനിൽക്കുകയാണെങ്കിൽ താൻ വളരെ സന്തോഷിക്കും. എന്നാൽ അത് ദുർബലമാണെന്ന് എനിക്ക് തോന്നുന്നുവെന്നും ചിദംബരം പറഞ്ഞു.
"തെരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ രാജ്യത്തെ ഏറ്റവും താഴ്ന്ന പൊലീസ് സ്റ്റേഷൻ വരെ,സ്ഥാപനങ്ങളെ നിയന്ത്രിക്കാനും ചിലപ്പോൾ പിടിച്ചെടുക്കാനും ബിജെപിക്ക് കഴിയും. ജനാധിപത്യത്തിൽ അനുവദിക്കാവുന്നത്രയും ശക്തമായ ഒരു സംവിധാനമാണിത് എന്നും, ചിദംബരം പറഞ്ഞു.
2029 ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിയെ ശക്തിപ്പെടുത്തുന്നതിന് നിർണായക വഴിത്തിരിവുണ്ടാക്കിയാൽ, നമുക്ക് നമ്മളെ നന്നാക്കാൻ കഴിയാത്ത അവസ്ഥയിലാകുമെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. 2029 ലെ തെരഞ്ഞെടുപ്പ് നിർണായകമാണ്.അത് നമ്മെ ഒരു സമ്പൂർണ്ണ ജനാധിപത്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ചിദംബരം പറഞ്ഞു.
ചിദംബരത്തിന്റെ അഭിപ്രായത്തോട് യോജിച്ച്, ഇന ബ്ലോക്ക് ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ഖുർഷിദ് പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. "നമ്മൾ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. 2029ലെ തെരഞ്ഞെടുപ്പിൽ നാം തയ്യാറായിരിക്കേണ്ടതുണ്ട്. സഖ്യത്തിലുള്ളവരെ എങ്ങനെ ഒരുമിച്ച് കൊണ്ടുവരാം എന്നതിനെ പറ്റി കൃത്യമായ ആലോചനകൾ നടത്തേണ്ടതുണ്ട്", ഖുർഷിദ് പറഞ്ഞു.